Wednesday, November 17, 2010

ജീവാണു


ജീവന്റെ ആദ്യകണുവിനോടും

ജനനിയില്‍ രൂപപ്പെടുത്തിയതിനോടും

ശ്വാസം ഊതി തന്നതിനോടും

കടപ്പാടേറെ നിശ്ചലമാകുവോളം


ജീവതയാത്രയില്‍ സൃഷ്ടി തന്നവര്‍

ഉപദ്രവം ആകില്ലൊരു നാളും

സാഹചര്യത്തിന്‍ മോഹവലയങ്ങളാല്‍

അവരതിനു അടിമപ്പെട്ടാലോ


ദര്‍പ്പണത്തിന്‍ പ്രതിബിംബത്തിലൂടെ

ദര്‍ശിക്കുന്നൂ എന്‍ ജീവാണുവിനെ

അസഹനീയം എന്റെ ചിന്തകള്‍

വെറുപ്പിന്റെ വിത്തുകള്‍ പാകിയതിന്










ഞാനെന്ന കണ്ണി രണ്ടു തലമുറകള്‍ക്കായി

ചെയ്തില്ലെന്റെ പങ്കു പൂര്‍ണ്ണതയില്‍

അവര്‍ക്കിടയിലെ സ്നേഹാദരങ്ങള്‍ക്ക്

ജന്മമേകാത്ത ഞാനസാധാരണന്‍


മരണശയ്യയില്‍ ഞരങ്ങിടുന്നു

തന്‍ സൃഷ്ടിയിന്‍ അന്ത്യ ദര്‍ശനത്തിനായി

വികാരങ്ങള്‍ അണപൊട്ടിടും

അസഹനീയം ആ നിമിഷമേറെ.


Saturday, November 6, 2010

ആത്മഹത്യാ കുറിപ്പ്

ഹൃദയ തുടിപ്പ് ഉള്ളപ്പോഴല്ലേ ആത്മഹത്യാ കുറിപ്പ് എഴുതുവാന്‍ പറ്റൂ

ഹൃദയം നിലച്ചാല്‍ , ജീവന്‍ നിലച്ചാല്‍

പിന്നീട് ഈ കുറിപ്പ് തിരുത്തുവാന്‍ സാധിച്ചെങ്കില്‍ !

വിദൂരത്തിലിരുന്ന് വിട്ടുപോന്നവരെ കാണുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ !

ജിവിതം മടുത്തിട്ടല്ല, പക്ഷേ എന്തിനു വേണ്ടിയെന്നു തോന്നല്‍

എല്ലാം കൈവിട്ടു പോകുന്ന പോലെ

എല്ലാര്‍ക്കും വേണ്ടതെന്റെ ദ്രവ്യം

ആര്‍ക്കും വേണ്ടാത്തൊരു ജീവിതമെന്ന തോന്നല്‍


കുഞ്ഞുമനസ്സുകളായതു കൊണ്ടാകാം മക്കള്‍

അവര്‍ തരുന്നുണ്ട് നിഷ്കളങ്ക സ്നേഹം

എങ്കിലും, ഈ ലോകത്തോടു കൂടുതല്‍ ചേരുമ്പോള്‍

എന്തുറപ്പ് അതവര്‍ തുടരുമെന്ന് ?


അവര്‍ക്ക് വേണ്ടി മാത്രമാണ് ഇത്ര ക്ഷമിച്ചതും

ഇനിയും തുടരുന്നതും

എങ്കിലും, ഉറപ്പില്ല എന്നെന്റെ തീരുമാനമെന്ന്

ആ തുടിപ്പു നിലയ്ക്കുമെന്ന്


അതേ, ആത്മാര്‍ത്ഥ ഹൃദയമുണ്ടായതു തന്നെയാണ്

ഇവിടെയും കാരണം ചൂണ്ടി കാണിക്കുവാന്‍

ഈ ദുഷിച്ച ലോകത്ത് ജീവിക്കുവാന്‍

പരിശീലനം ലഭിക്കേണ്ടിയിരുന്നു


ആരേയും പറയില്ല ഞാന്‍ കാരണമായി

എന്റെ മനസ്സിന്റെ കോണുകളില്‍

അവര്‍ക്കായി നല്‍കിയ സ്നേഹം

ഇനിയും ബാക്കി തന്നെ കാരണം













ഉണ്ട് ധാരാളം ആത്മസുഹൃത്തുക്കള്‍

അവരോടൊന്നും പങ്കിടാന്‍ പറ്റാത്ത പ്രശ്നങ്ങള്‍

ആരോടുമില്ലെനിക്ക് പരിഭവം, പറ്റുമെങ്കില്‍

കാണാം അടുത്ത ജന്മത്തില്‍ .



Sunday, July 25, 2010

എന്റെ കല്‍ പെന്‍സില്‍
















ഒന്നാം തരത്തില്‍ പഠിക്കുന്ന കാലം
പ്രണയത്തിന് പക്വമല്ലാത്ത പ്രായം
കല്‍ പെന്‍സില്‍ എറിഞ്ഞു കൊടുത്തു
അവളുടെ ഇളം കൈകളിലേയ്ക്കു

ഇല്ല യാതൊന്നും പ്രണയം അശേഷം
ദൈവം തന്ന നിര്‍മ്മല സ്നേഹമല്ലാതെ
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം
അവള്‍ ആത്മാഹുതി ചെയ്തെന്നു ശ്രവിച്ചപ്പോള്‍
തെരഞ്ഞു ഞാനെന്‍ മനസ്സിന്റെ താളുകളില്‍
എന്റെ വിതുമ്പലുകള്‍ക്ക് കാരണം

അകലെ ആകാശ നീലിമയില്‍ നിന്നും
എറിഞ്ഞു തരുമോ കല്‍ പെന്‍സില്‍ തിരികെ
ഇവിടെയില്ലാത്ത സ്നേഹം നിറച്ച
കടലാസ്സു പൊതിയില്‍

Saturday, July 24, 2010

പെരുമ്പുഴ, എന്റെ നാട് ആത്മാവും

പെരുമ്പുഴ, ഓര്‍മ്മയില്‍ ആദ്യമായി ദര്‍ശിച്ച സ്ഥലം

എന്റെ ജന്മസ്ഥലം, എന്നെ ഞാനാക്കിയ പുണ്യസ്ഥലം

എനിക്ക് ഇന്ന് അന്യസ്ഥലം


ഓരോ മണ്‍തരിയോടു ചോദിച്ചാലും എന്നെ വിവരിച്ചു തരും

എന്റെ ജീവിതഭാരം താങ്ങുവാനായി

എന്റെ കാല്‍പാദങ്ങള്‍ക്ക് താങ്ങു നിന്നവ


അവിടുത്തെ അരുവികളിലെ ഉറവ

എന്റെ കണ്ണു നീരും കൂടി കലര്‍ന്നതാകാം

മനസ്സിന്റെ വിങ്ങലുകളുടെ ബഹിര്‍ഗമനം

പിന്‍കാലത്ത് ആനന്ദബാഷ്പമായവ


ഞാന്‍ തിന്ന മണ്ണും തൊലിയിലെ ചെളിയും തട്ടി മുറിഞ്ഞതും

എന്റെ ബാല്യം എനിക്ക് തന്ന സുഹൃതം

മാതൃഭൂമിയുടെ തലോടല്‍ എനിക്ക് തന്ന അനുഭൂതി

ഇന്ന് എന്നെ കോരിതരിപ്പിക്കുന്നു


വിഭിന്നത, അതു അന്നുമുണ്ട് ഇന്നും

പുറത്തു പ്രകടിപ്പിക്കാത്ത ആത്മാര്‍ത്ഥത

പ്രായത്തിനായുള്ള പരിഞ്ജാനമില്ലായ്മ

കൂടപ്പിറപ്പായുള്ള ഒറ്റപ്പെടീലും


ആ പുഴയുടെ തീരത്തുകൂടിയുള്ള യാത്രകള്‍

വാഴത്തണ്ടുമായി പുഴയില്‍ ചാടി മറിഞ്ഞതും

പശുകിടാവിനെ കുളിപ്പിച്ചതും

എല്ലാം ഒരു ദീര്‍ഘനിശ്വാസത്തിലുടെ കടന്നു പോകുന്നു










മനസ്സില്‍ ആദ്യമുദിച്ച പ്രണയത്തിനു ആ വരമ്പുകള്‍ സാക്ഷികള്‍

അതിനായുള്ള സൈക്കിള്‍ സവാരികളും

പിടിക്കപ്പെട്ട് ആവര്‍ത്തിക്കില്ല എന്ന് ആണയിട്ടതും

വ്യത്യസ്തമായ എന്റെ നാടു തന്ന നല്ല നാളുകള്‍


നാട്ടുകാര്‍ എന്റെ ഞരമ്പുകളാണ്

അവര്‍ എന്നും എനിക്ക് അഭയം തന്നു

എന്റെ ഞരക്കം അവര്‍ ചെവിക്കൊണ്ടു

രക്തബന്ധങ്ങള്‍ക്കുമപ്പുറം


എന്നും എന്നും എന്റെ വിങ്ങലുകള്‍

എന്റെ നാടിനെ കാണാത്തതില്‍

രക്തബന്ധങ്ങളുണ്ടാക്കിയ മതിലുകള്‍

പക്ഷേ, അവ തകര്‍ക്കുവാന്‍ താല്‍പ്പര്യവുമില്ല